ഡൽഹി: ഹൈക്കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, നവകേരള സർവേയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സർക്കാർ ഇപ്പോള്‍ അപ്പീല്‍ നല്‍കിയത്.
രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവില്‍ ഇത്തരമൊരു സർവേ അനുവദിക്കാനാവില്ലെന്നും ഇത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ അനുവദിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി സർക്കാർ പണം ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നു എന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് പകരം പാർട്ടി കേഡർമാരെ വൊളന്റിയർമാരായി ഉപയോഗിക്കുന്നു എന്നതും ഫണ്ട് വിനിയോഗത്തിലെ അവ്യക്തതയും കോടതി ഗൗരവകരമായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ഒക്ടോബറില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടാനായി ഈ പദ്ധതി പ്രഖ്യാപിച്ചത്.
അയ്യായിരത്തോളം വൊളന്റിയർമാർ വീടുകള്‍ സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് കേവലം വികസന സർവേയല്ലെന്നും രാഷ്ട്രീയ നീക്കമാണെന്നുമുള്ള ആരോപണം ശക്തമായതോടെയാണ് വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. സുപ്രീം കോടതി ഈ അപ്പീലില്‍ എന്ത് നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ അടുത്ത നീക്കങ്ങള്‍.
SUMMARY: New Kerala Survey; State government moves Supreme Court against High Court stay















