ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദു മത-ധാർമിക എൻഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാമേശ്വരം ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നിയന്ത്രണം. സെൽഫി, റീൽസ് ചിത്രീകരണം, വിഗ്രഹങ്ങളുടെ ഫോട്ടോ-വിഡിയോ പകർത്തൽ തുടങ്ങിയവ തടയുന്നതിനും ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ ശാന്തമായ ദർശനവും ഉറപ്പാക്കുന്നതിനുമാണ് നടപടി.
മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും 5 രൂപ എന്ന നിരക്കിൽ ഏകീകൃത ടോക്കൺ ഫീസ് ഈടാക്കും. ഫോൺ നൽകുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡൽ, നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. ലഭിക്കുന്ന രസീത് പരിശോധിച്ചശേഷം മാത്രമേ ഫോൺ തിരികെ നൽകൂ. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രം ഉൾപ്പെടെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും നടപടി ആരംഭിച്ചു.
വിലക്ക് സംബന്ധിച്ച് പാർക്കിങ് കേന്ദ്രങ്ങളിലും ക്ഷേത്രപരിസരത്തെ പ്രധാന ഇടങ്ങളിലും വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുഅറിയിപ്പ് സംവിധാനത്തിലൂടെയും മൊബൈൽ നിരോധനം അറിയിക്കണമെന്നാണ് നിർദേശം.
SUMMARY: Tamil Nadu no more mobile phones in temples; The ban is in effect















