ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെടുത്ത ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേതു തന്നെ. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഷിരൂരില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഒത്തുനോക്കിയത്. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.
ഇനിയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം. അതിനനുസരിച്ചാവും കാർവാറിൽ നിന്ന് മൃതദേഹവുമായി പുറപ്പെടുകയെന്ന് സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന്‍ ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലോറിയുടെ കാബിനില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ രണ്ട് ഫോണുകളും കുട്ടിക്ക് വാങ്ങിയ കളിപ്പാട്ടവും വാച്ച്, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, അര്‍ജുന്റെ വസ്ത്രങ്ങള്‍ അടക്കം കണ്ടെടുത്തിരുന്നു.
അര്‍ജുനെ കാണാതായി എഴുപത്തിരണ്ടാമത്തെ ദിവസമാണ് ലോറിയുടെ ഭാഗങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഏറെ നാള്‍ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്.
<BR>
TAGS : SHIROOR LANDSLIDE |
SUMMARY : The body parts are Arjun’s; DNA test result positive