കൊച്ചി: അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മിപ്രിയ. തങ്ങളെ പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു എന്ന അൻസിബയുടെ വാദം വാസ്തവവിരുദ്ധമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. പോലീസിന് മൊഴി നല്‍കാൻ പോകുന്നതിന് മുമ്പായി മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അവർ.
തന്റെ കുടുംബജീവിതത്തെ തകർക്കുന്ന രീതിയിലുള്ള വാട്സ്‌ആപ്പ് സന്ദേശം അൻസിബ അയച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കേണ്ടി വന്നതെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. “ഞങ്ങള്‍ രണ്ടുപേരും സ്റ്റേഷനില്‍ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്. ഇക്കാര്യത്തില്‍ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അന്ന് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഞാൻ പോലീസിന് കൈമാറിയിട്ടുമുണ്ട്.” – ലക്ഷ്മിപ്രിയ പറഞ്ഞു.
“അനാവശ്യ സന്ദേശത്തെക്കുറിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടി നല്‍കാൻ അൻസിബ തയ്യാറായില്ല. തന്റെ കുടുംബത്തെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. ഇതിന് പിന്നില്‍ മറ്റ് അജണ്ടകളോ ആരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികള്‍ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളില്‍ താരസംഘടനയായ അമ്മ ഇടപെടേണ്ട കാര്യമില്ല.” – ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
SUMMARY: The claim that she was kept at the station for three hours is false; Lakshmi Priya
















