തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവർക്കു നൽകേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.വകുപ്പ് വിഭജനം സംബന്ധിച്ച കോൺഗ്രസ് നിർദേശം യുഡിഎഫ് നേതൃ യോഗത്തിൽ മുന്നോട്ടുവെയ്ക്കും.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് കോൺഗ്രസ് സാധ്യത പട്ടികയിൽ മുൻതൂക്കം.മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക.
വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്. മുസ്ലിം ലീഗിന് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനുള്ള നിർദേശമാകും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രി സ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാൽ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള ചില വകുപ്പുകൾ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചർച്ചയിലെത്തും.
കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നൽകുന്നതും പരിഗണനയിലുണ്ട്. ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴിൽ വകുപ്പിനു പകരം മത്സ്യബന്ധനം ഉൾപ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.
അതേസമയം സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായ സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവ് മാണി സി. കാപ്പൻ തുടങ്ങിയവരും മന്ത്രിസഭയിൽ എത്തിയേക്കും.
SUMMARY: UDF leadership meeting today; Ministerial positions and portfolios may be decided
















