കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര ബിആര്‍സിയിലെ തന്നെ അധ്യാപികയായ പ്രരേമ്പ്ര കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പില്‍ വി പി നീഷ്മ (30) യെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന അധ്യാപികമാരുടെ എണ്ണം മൂന്നായി. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും കേസില്‍ കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്. നേരത്തെ ഈ കേസിൽ പിടിയിലായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെയും ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2016 മുതല്‍ സ്പെഷ്യല്‍ എഡ്യുക്കേറ്ററായി ജോലിചെയ്യുകയാണ് കാവ്യ. കീർത്തനയും പത്തുവർഷത്തോളമായി പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക ജീവനക്കാരിയാണ്.
പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ കീർത്തന അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇവർ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവര്‍ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്. ലഹരി വില്‍പ്പനക്കായി സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് അധ്യാപികമാര്‍ അറസ്റ്റിലാകുന്നത്. അതേ സമയം അറസ്റ്റിലായ മൂന്ന് അധ്യാപികമാരും സിന്തറ്റിക് ലഹരി ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവരുടെ ബേങ്ക് അക്കൗണ്ടുകള്‍ വഴി നടന്നിരിക്കുന്നത്.
SUMMARY: Vadakara MDMA case: One more teacher arrested, 3 teachers arrested so far
















