ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും വടക്കൻ കർണാടക ജില്ലകളിലെ മറ്റ് 14 മണ്ഡലങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 7നുമാണ് നടന്നത്. ഓരോ ലോക്സഭാ മണ്ഡലത്തിനും ഓരോ വോട്ടെണ്ണൽ കേന്ദ്രം വീതം അനുവദിച്ചിട്ടുണ്ട്. എന്ന, തുമകുരുവിൽ രണ്ടിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക.
വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കുമെന്നും വൈകീട്ട് നാലോടെ അവസാനിക്കുമെന്നും കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പറഞ്ഞു. എല്ലായിടത്തും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരുൾപ്പെടെ 13,173 കൗണ്ടിംഗ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് ആവശ്യമായ എല്ലാ പരിശീലനവും പൂർത്തിയായി. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും പ്രത്യേകം മുറികളിൽ എണ്ണും. ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളോടെ (കമ്പ്യൂട്ടറുകൾ, സിറോക്സ്, ഫാക്സ്, പ്രിൻ്ററുകൾ എന്നിവയോടൊപ്പം) മീഡിയ സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്ന മൗണ്ട് കാർമൽ കോളേജ്, എസ്എസ്എംആർവി കോളേജ്, സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ, വിത്തൽ മല്യ റോഡ് എന്നിവിടങ്ങളിലായി 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരു സിറ്റി പോലീസ് യൂണിറ്റ് 1,524 ഓഫീസർമാരെയും 13 സായുധ സേന ഉദ്യോഗസ്ഥരെയും, നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ നാനൂറിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ചൊവ്വാഴ്ച നഗരത്തിൽ വിന്യസിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി നഗരത്തിലെ 2,400-ലധികം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.
TAGS:KARNATAKA POLITICS, ELECTION
KEYWORDS: Vote counting for karnataka election tomorrow