കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനങ്ങൾ ഉൾക്കൊള്ളുന്ന ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. തറക്കല്ലിടൽ ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും. ദുരന്തം ഉണ്ടായി എട്ടു മാസങ്ങൾക്ക് ശേഷമാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്.
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഉയരുക. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ പണിയുക. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും വീടിന്റെ അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ താമസിക്കാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് വീട് പണിയാനായി 15 ലക്ഷം രൂപയാണ് സർക്കാർ അുവദിച്ചിട്ടുള്ളത്.
ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളും.
വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ സാബുപറഞ്ഞിരുന്നു. വീടുകളുടെ പ്ലാൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. വീടുകളുടെ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആളുകൾക്ക് പരസ്പരം ഇടപഴകാനുള്ള രീതിയിൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നും അരുൺ സാബു പറഞ്ഞിരുന്നു.
<BR>
TAGS : WAYANAD | REHABILITATION
SUMMARY : Wayanad Rehabilitation: Chief Minister Pinarayi Vijayan to lay foundation stone for township today