കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.

ഇക്കാരണത്താൽ വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഹോംസ്റ്റേകളും റിസോർട്ടുകളും അടച്ചിടണമെന്നും ട്രെക്കിംഗ് പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാനും ഡിസി ആവശ്യപ്പെട്ടു. ചിക്കമഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയാണ് ലഭിച്ചത്. മുല്ലയാനഗിരി, ബാബാബുഡൻഗിരി എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ഇതോടെ ഇവിടേക്കുള്ള മെയിൻ റോഡുകളിൽ വെള്ളം കയറി. ആൽദൂർ, കോപ്പ, എൻആർ പുര, പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തു.

അടുത്ത മൂന്ന് ദിവസത്തേക്ക് ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദികൾക്കും താഴ്ന്ന പ്രദേശങ്ങൾക്കും സമീപം ജനങ്ങൾ പോകരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | TOURISM
SUMMARY: Chikkamagaluru DC urges tourists to postpone travel plans for a week

LEAVE A REPLY

Please enter your comment!
Please enter your name here