ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതികള്‍ക്കായി പ്രത്യേക ചോദ്യാവലി

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികള്‍ക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി എക്‌സൈസ്. പ്രതികളെ ചോദ്യം ചെയ്യാന്‍ നൂറിലധികം ചോദ്യങ്ങളാണ് എക്‌സൈസ് തയ്യാറാക്കിയിട്ടുള്ളത്. ഉപചോദ്യങ്ങള്‍ വേറെയും തയ്യാറാക്കിയിട്ടുണ്ട്. 25 ചോദ്യങ്ങള്‍ സിനിമ മേഖലയുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്. ഷൈന്‍ ടോം ചാക്കോയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്തും. ഷൈനുമായി ഒരുമിച്ച്‌ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തസ്ലിമ മൊഴി നല്‍കിയിരുന്നു.

തസ്ലിമയെ അറിയാമെന്നു ഷൈന്‍ ടോം ചാക്കോയും മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് എക്‌സൈസ് പരിശോധിക്കുക. മൂന്ന് സംഘങ്ങളായിരിക്കും മൂന്നു പ്രതികളെയും ചോദ്യം ചെയ്യുക. അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് ചോദ്യം ചെയ്യും. പ്രതികളുടെ മൊഴികളിലെ വൈരുധ്യം മനസിലാക്കാനാണ് നീക്കം. കേസില്‍ ഇതിനോടകം 25 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി.

മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയും ഒറ്റയ്ക്കിരുത്തിയും ചോദ്യം ചെയ്യും. മുഖ്യപ്രതിയായ സുല്‍ത്താന്‍ അക്ബര്‍ അലിക്ക് കഞ്ചാവ് കടത്തിന് പുറമേ സ്വര്‍ണക്കടത്തുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയും കൃത്യമായ വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തസ്ലിമ പേര് വെളിപ്പെടുത്തിയ സിനിമ നടന്മാര്‍ക്ക് നോട്ടീസ് അയക്കുകയുള്ളു.

TAGS : LATEST NEWS
SUMMARY : Alappuzha hybrid cannabis case; Special questionnaire for the accused

LEAVE A REPLY

Please enter your comment!
Please enter your name here