തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിനെത്തുടർന്നാണ് ഈ നടപടി. സാധാരണ രീതിയിലുള്ള നടപടിക്രമങ്ങളിൽനിന്ന് വ്യത്യസ്തമായി, ഈ കേസിൽ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു.
നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രധാന പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. മുൻ കൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്. താടി വെച്ചു രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.
അതേസമയം, കേസ് പരിഗണിച്ച തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, റാമിനെ ആദ്യം അറസ്റ്റ് ചെയ്ത മുന്‍ അന്വേഷണ സംഘത്തലവന്‍ സുധീര്‍ കല്ലനെ വിളിച്ചുവരുത്തി. മുന്‍പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തുകൊണ്ട് വീഴ്ച പറ്റി എന്ന് വിശദീകരിക്കാനാണ് നേരിട്ട് വിളിപ്പിച്ചത്. ഗ്രൗണ്ട് ഓഫ് അറസ്റ്റ് വാക്കാല്‍ അറിയിച്ചിരുന്നു എന്ന് ഡിവൈഎസ്പി കോടതിയില്‍ പറഞ്ഞെങ്കിലും, വാക്കാല്‍ അറിയിച്ചാല്‍ പോരെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡിവൈഎസ്പിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടി വരുമെന്നും കോടതി പരാമര്‍ശിച്ചു.
SUMMARY: Nitin Raj’s death: Dr. M. K. Ram arrested again















