സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം കൂടെ പോരുന്ന ചില കഥാപാത്രങ്ങളുണ്ട്, നൊമ്പരങ്ങളോടെ, വിഹ്വലതകളോടെ അവർ വീണ്ടും വീണ്ടും നമ്മുടെ ഓരം ചേർന്നിരിക്കും, ചിലപ്പോൾ കാലങ്ങളോളം.
ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തര മേളയിൽ കൂടെ പോന്ന ചില കഥാപാത്രങ്ങളുണ്ട്. ഇറാനിയൻ ചിത്രം MY FAVOURITE CAKE-ലെ- ലെ എഴുപതുകാരി മഹിൻ ഇത്തരത്തിലൊരാളാണ്. ബെൾഗേറിയൻ ചിത്രമായ BREATHING UNDERWATER – ലെഎമ്മിയും ഇന്‍ഡോ ബള്‍ഗേറിയന്‍ ചിത്രമായ THE SHAMLESS -ലെ രേണുക,
ഫെമിനിച്ചിയിലെ ഫാത്തിമയും അപ്പുറത്തിലെ മകൾ ജാനകിയും ഒക്കെ ഇത്തരത്തിലുള്ളവരാണ്. കഥ തീർന്നിട്ടും ഇവരൊക്കെ ഇപ്പൊഴും എവിടെയായിരിക്കും എന്തായിരിക്കും ചെയ്തു കൊണ്ടിരിക്കുന്നത്? എന്നിങ്ങനെ കഥയ്ക്ക് അപ്പുറത്തുള്ള കഥാപാത്രത്തിൻ്റെതുടര്‍ ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
കഴിഞ്ഞ 30 വർഷങ്ങളായി ഭർത്താവിൻ്റെ മരണശേഷം ഒറ്റയ്ക്ക് കഴിയുന്ന മഹിൻ്റെ ജീവിതത്തിലേക്ക് ഫറമാർസ് എന്ന എഴുപതുകാരൻ കടന്നു വരുന്നതാണ് MY FAVOURITE CAKE-ന്‍റെ പശ്ചാത്തലം. ഫറമാർസ് വിവാഹമോചിതനാണ്. മഹിൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്സാണ്. ഫറമാർസ് പഴയ പട്ടാളക്കാരനാണ്. പിന്നീട് പട്ടാളത്തിലെ ജോലി വിട്ട് ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. സ്വപ്നങ്ങളൊന്നുമില്ലാതെ 30 വർഷത്തിലേറെയായി ഒറ്റയ്ക്കുകഴിയുന്ന ഫറമാർസിനെ മഹിൻ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം
വാർദ്ധക്യത്തിലെ ഇരുവരുടേയും നിഷ്കളങ്ക പ്രണയം അത്രയ്ക്കും സുന്ദരമായാണ് സംവിധായകരായ Maryam Moghaddam ഉം Behtash Sanaeehaയും ചേര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്.
മറ്റൊരു കഥാപാത്രം ബെൾഗേറിയൻ ചിത്രമായ – എമ്മിയാണ് ക്രൂരമായ ഗാർഹിക പീഡനത്തിൻ്റെ ഇരയാണ് ഗർഭിണിയായ എമ്മ എന്ന യുവതി. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാതെ ഒടുവിൽ സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രത്തിൽ എത്തുന്നു. പീഡനത്തിൻ്റെ ആഘാതത്തിൽ നിന്ന് പതിയെ അവൾ പുറത്ത് കടക്കുന്നു. അഭയ കേന്ദ്രത്തിൽ താമസിക്കുന്ന മറ്റു സ്ത്രീകളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കൂടി അവൾ അറിയുന്നു. ഇതോടെ താൻ അടക്കമുള്ളവർ എപ്പൊഴും ഇരകളായി തീരേണ്ട വരല്ല എന്ന് ബോധ്യത്തിൽ നിന്ന് അവൾ ജീവിതത്തിലേക്കുള്ള ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നു. എമ്മയെ അനശ്വരമാക്കിയിരിക്കുന്നത് സ്വിസ് നടി കാർല ജുറിയാണ്. പെൺജീവിതത്തിൻ്റെ വൈകാരികാവസ്ഥകൾ നന്നായി പറയുന്നുണ്ട് സംവിധായകൻ ചിത്രത്തിലൂടെ
മറ്റൊരു ചിത്രം റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ആണ്. ഇറാനിയൻ എഴുത്തുകാരി അസർ നഫിസിയുടെ ആത്മകഥാംശമുള്ള കഥയെ അതികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിസ്റ്റുകൾ കൈവരിച്ച വിജയത്തിന് ശേഷം മതാത്മകതയിലേക്ക് ഒരു രാജ്യം ചെന്നെത്തുമ്പോഴുള്ള സാമൂഹികാവസ്ഥകളാണ് ചിത്രം തുറന്നു കാട്ടുന്നത്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്ന അസർ നഫീസയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
മതം/ വിശ്വാസം / ആചാരം എന്നിവ മനുഷ്യൻ്റെ പ്രത്യേകിച്ച് പെണ്ണിൻ്റെ സാമൂഹിക ജീവിതത്തിൽ വിടാതെ പിന്തുടരൂന്നതിൻ്റെ പൈശാചികത മലയാള ചിത്രങ്ങളായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയിലും ഇന്ദു ലക്ഷ്മിയുടെ അപ്പുറ ത്തിലും കാണും. ലിംഗസമത്വവും വ്യക്തി സ്വാതന്ത്ര്യവുമാണ് ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മയായ ഫാത്തിമയിലൂടെ പറയുന്നതെങ്കിൽ അന്ധവിശ്വാസത്തിൽ പുതഞ്ഞിരിക്കുന്ന സമകാലിക കുലസ്ത്രീ പാരമ്പര്യങ്ങൾക്ക് നേരെയാണ് അപ്പുറം കാർക്കിച്ച് തുപ്പുന്നത്.