ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതിയ 36 പേജുള്ള പാസ്പോര്‍ട്ടിന് ഇനി 2,500 രൂപ നല്‍കേണ്ടിവരും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തത്കാല്‍ സേവനത്തിനായി അപേക്ഷിക്കുന്നവര്‍ 5,000 രൂപ നല്‍കണം. നിലവില്‍ ഇത് യഥാക്രമം 1,500 രൂപ, 3,500 രൂപ എന്നിങ്ങനെയാണ്. 60 പേജുള്ള പാസ്‌പോര്‍ട്ടിന് 3500 രൂപയും തത്കാലില്‍ ലഭിക്കാന്‍ 6000 രൂപയും നല്‍കണം. നിലവില്‍ 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയുമാണ് ഈടാക്കിയിരുന്നത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനപ്രകാരം പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലും മാറ്റമുണ്ട്. 18 വയസ്സിന് താഴെയുള്ള മൈനർമാർക്ക് പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും സാധാരണ നിരക്ക് 1,750 രൂപയും തത്കാൽ നിരക്ക് 4,250 രൂപയുമായി നിശ്ചയിച്ചു.
പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയവ ലഭ്യമാക്കുന്നതിനുമുള്ള പിഴയടക്കമുള്ള നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ 36 പേജുള്ള പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ അത് മാറ്റിയെടുക്കാൻ സാധാരണ നിരക്കിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയും ഈടാക്കും. മുതിർന്നവരുടെ 60 പേജുള്ള ഇത്തരം പാസ്‌പോർട്ടുകൾക്ക് സാധാരണ നിരക്ക് 6,000 രൂപയും തത്കാൽ നിരക്ക് 8,500 രൂപയുമാണ്. ഇനി മൈനർമാരുടെ പാസ്‌പോർട്ടാണ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തതെങ്കിൽ അത് മാറ്റിയെടുക്കാൻ സാധാരണ വിഭാഗത്തിൽ 4,250 രൂപയും തത്കാലിൽ 6,750 രൂപയും നൽകേണ്ടി വരും.
പാസ്‌പോർട്ട് അനുബന്ധ സേവനങ്ങളുടെ നിരക്കും പുതുക്കിയിട്ടുണ്ട്. വിദേശത്ത് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന് 15 യുഎസ് ഡോളറും ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 യുഎസ് ഡോളറുമാണ് നിരക്ക്. ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യുഎസ് ഡോളറുമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്പോർട്ട് സംബന്ധമായ മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ നേടുന്നതിനുള്ള ഫീസ്.
SUMMARY: Application fee is Rs 2500, Rs 5000 for Tatkal; Passport rates have been increased sharply
















