അക്ബർ-സീത ഇനി സൂരജ്-തനയ; ബംഗാളില്‍ സിംഹ ദമ്പതികളുടെ പേര് മാറ്റി

ബംഗാൾ സഫാരി പാർക്കിലെ അക്ബര്‍-സീത സിംഹ ദമ്പതികളുടെ പേര് സൂരജ്-തനയ എന്ന് മാറ്റി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്ന് അഡീ. അഡ്വ. ജനറൽ ജയ്‌ജീത് ചൗധരി പറഞ്ഞു. ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹ ദമ്പതികളുടെ പേരുമായി ബന്ധപ്പെട്ട് കേസ് ഇതോടെ ഒത്തുതീർപ്പായി. ത്രിപുര സർക്കാരിനും ബന്ധപ്പെട്ട മൃഗശാല അതോറിറ്റിക്കും സിംഹ ദമ്പതികളുടെ പേര് നൽകിയിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.

ഫെബ്രുവരി 12ന് ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹ ദമ്പതികളായ അക്ബറിനെയും സീതയെയും ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.

2016ൽ ത്രിപുരയിലെ സിപാഹിജാല മൃഗശാലയിലാണ് അക്ബർ ജനിച്ചതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മൃഗശാലയിൽ പിതാവ് ദുഷ്മന്തും അമ്മ ചിന്മയിയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിപിഎമ്മിലെ അന്നത്തെ ത്രിപുര വനം മന്ത്രി നരേഷ് ജമാതിയയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് 70കളിലെ സിനിമാ പേര് അമർ, അക്ബർ, ആന്‍റണി എന്ന് നല്‍കിയത്. ആ കുഞ്ഞുങ്ങളിൽ അക്ബറിനെയാണ് ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.

ത്രിപുര മൃഗശാലയില്‍ 2018ലാണ് സീത ജനിച്ചത്. പിന്നീട് അക്ബർ സീതയുമായി അടുപ്പത്തിലായി. 2023ല്‍ അനിമൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ത്രിപുരയിൽ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാൻ സെൻട്രൽ മൃഗശാല അതോറിറ്റി അനുമതി നൽകി. പരിശോധനയില്‍ മൃഗങ്ങളുടെ കൈമാറ്റത്തിന്‍റെ കാര്യത്തിൽ അക്ബറും സീതയും മികച്ച ദമ്പതികളാണെന്ന് വിലയിരുത്തി. അനുമതി പ്രകാരം ഫെബ്രുവരി 12 ന് ത്രിപുരയിൽ നിന്ന് റോഡ് മാർഗം സിംഹ ദമ്പതികളെ ബംഗാൾ സഫാരിയിലെത്തിക്കുകയായിരുന്നു.

TAGS: LION | AKBAR | SEETA
SUMMARY: Akbar seeta lion couples name changed

LEAVE A REPLY

Please enter your comment!
Please enter your name here