ബെംഗളൂരു ബെംഗളൂരുവിലെ കസ്തൂരിനഗറില്‍ പേയിങ് ഗസ്റ്റ് സ്ഥാപന ഉടമ അടിയേറ്റ് മരിച്ചു. കസ്തൂരിനഗർ മെയിൻ റോഡിലെ പി.ജി. സ്ഥാപന ഉടമയായ മാധവ് (37)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പി.ജി. സ്ഥാപനത്തിൽ താമസിക്കുന്ന രണ്ടുവിദ്യാർഥികളെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ കോളേജില്‍ അവസാനവർഷ ബി.കോം. വിദ്യാർഥിയായ രാകേഷ് (21), ഒന്നാംവർഷ ബി.ബി.എ. വി ദ്യാർഥിയായ ഡോൺ ബ്രിട്ടെസൺ (20) എന്നിവരെയാണ് രാമമൂർത്തിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് ആറര യോടെയായിരുന്നു സംഭവം. പി.ജി. കെട്ടിടത്തിന്റെ ഉള്ളിലെ പൈപ്പ് ഉപയോഗിച്ച് രാകേഷും ഡോണും കാൽ കഴുകിയത് മാധവ് മാട്‌ലെ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച തർക്കമാണ് മര്‍ദനത്തിലേക്ക് എത്തിയത്. തര്‍ക്കത്തിനൊടുവില്‍ ഇരുവരെയും മർദിക്കാനായി മാധവാണ് ബാറ്റെടുത്തുകൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ബാറ്റ് തട്ടിപ്പറിച്ച് രാകേഷും ഡോണും മാധവിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മാധവ് മരണപ്പെടുകയായിരുന്നു. സംഭവത്തിന് മുമ്പ് രണ്ട് പ്രതികളും മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
SUMMARY: Paying guest establishment owner beaten to death; two students arrested
















