ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. കുന്ദാപുര കുംബാശി ഗ്രാമത്തിന് സമീപമുള്ള ദേശീയ പാത 66-ലെ ചണ്ഡിക ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അന്നൂര്‍ സ്വദേശിയായ ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ തായിനേരി കൗസ്തുര്‍ഭത്തില്‍ മധു, ഇയാളുടെ ഭാര്യ അനിത, ഇവരുടെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍, ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ സ്വദേശി ഫാസില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരിൽ അനിതയും ചിത്രയും വത്സലയുമാണ് മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ട്രക്കിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മംഗളൂരു രജിസ്‌ട്രേഷനിലുള്ള മീന്‍ ട്രക്കാണ് വാഹനത്തില്‍ ഇടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

 

TAGS: KARNATAKA | ACCIDENT
SUMMARY: Seven pilgrims from Kerala hurt after SUV collides with truck in Kundapura

LEAVE A REPLY

Please enter your comment!
Please enter your name here