ബെംഗളൂരു: പഠിത്തത്തിൽ ശ്രദ്ധയിലെന്ന് അധ്യാപകർ പരാതി പറഞ്ഞതോടെ മകനെ അച്ഛൻ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരു കെ.എസ്. ലേഔട്ടിലാണ് സംഭവം. തേജസ് എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അച്ഛൻ രവികുമാർ ആണ് പ്രതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സ്കൂളിൽ തുടർച്ചയായി പോകാതിരിക്കുക, പഠിക്കാതിരിക്കുക, മോശം കൂട്ടുകെട്ടിൽ ഏർപ്പെടുക എന്നീ കാരണങ്ങളായിരുന്നു പിതാവിന് കൊലപാതകത്തിനായി പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പഠിത്തത്തിൽ തേജസിനു തീരെ ശ്രദ്ധയില്ലെന്ന് അധ്യാപകർ നിരന്തരം പരാതിപ്പെട്ടിരുന്നു.
മകൻ പഠനത്തിൽ പിറകിലായതിന് കാരണം മൊബൈൽ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണെന്ന് പിതാവ് വിശ്വസിച്ചിരുന്നു. സംഭവദിവസം ഇരുവർക്കുമിടയിൽ മൊബൈൽ ഫോൺ നന്നാക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതോടെ പിതാവ് തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു. പിന്നാലെ തല പിടിച്ച് മതിലിലിടിക്കുകയും ചെയ്തു.
അവശനായ തേജസ് നിലത്തുകിടന്ന് വേദനകൊണ്ട് പുളഞ്ഞു. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വേദന സഹിച്ച് നിലത്ത് കിടന്നിട്ടും രവികുമാർ മകനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ശ്വാസം നിലച്ചതോടെയാണ് ആശുപത്രിയിലെത്തിക്കാൻ തയ്യാറായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കെ.എസ്. ലേഔട്ട് പോലീസ് രവികുമാറിനെ അറസ്റ്റ് ചെയ്തു.
TAGS: BENGALURU | CRIME
SUMMARY: Bengaluru man kills son for lagging in studies, not attending classes