ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജിയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്ക് സ്ഥലംമാറ്റം. നെയ്യാറ്റിൻകര അഡീഷനല്‍ സെഷൻസ് ജഡ്ജിയായിരിക്കെ എട്ട് മാസത്തിനിടെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.

ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച്‌ ജ‍ഡ്ജി എ എം ബഷീർ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സാധാരണ രീതിയുള്ള സ്ഥലം മാറ്റമാണിത്. 2024 മേയില്‍ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീർ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേർക്കാണ് അന്ന് തൂക്കുകയർ വിധിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ട് സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ന്യായാധിപനെന്ന പ്രത്യേകതയുമുണ്ട് എ എം ബഷീറിന്.

സാഹിത്യകാരനെന്ന നിലയിലും എ എം ബഷീർ പ്രശസ്തനാണ്. കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജില്‍ വിദ്യാർഥിയായിരിക്കെ, രചിച്ച ഒരു പോരാളി ജനിക്കുന്നു ആണ് അദ്ദേഹത്തിന്‍റെ ആദ്യകഥാസമാഹാരം. ഉറുപ്പ (നോവല്‍), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവല്‍), പച്ച മനുഷ്യന്‍ (നോവല്‍), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെയും രചയിതാവാണ് എ എം ബഷീർ.

TAGS : LATEST NEWS
SUMMARY : Sharon murder case; Judge who sentenced main accused Greeshma to death transferred

LEAVE A REPLY

Please enter your comment!
Please enter your name here