ടെഹ്റാൻ: ഇറാനുമേല്‍ അമേരിക്കയും ഇസ്രയേലും ആക്രമണം രൂക്ഷമാക്കി. സംയുക്ത സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 40 വിദ്യാർഥികള്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ മിസൈല്‍ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ വ്യക്തമാക്കി. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്.
മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ നടന്ന ആക്രമണത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപം മിസൈല്‍ പതിച്ചിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേല്‍ ലക്ഷ്യമിട്ടെന്നും വിവരമുണ്ട്.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങള്‍ ക്രൂരമാണെന്നും ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാൻ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഗള്‍ഫ്മേഖലയിലുള്ള എല്ലാ അമേരിക്കൻ വ്യോമതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
SUMMARY: Israel attack on school in Iran: 40 schoolgirls killed















