ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി. ടി.കെ. ശിവരാജനെയാണ് ഒഴിവാക്കിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എം.എല്‍. ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജൻ ഒഴിഞ്ഞു എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സർക്കാരിന്‍റെ ഏകപക്ഷിയ നടപടിയാണിതെന്ന് ശിവരാജൻ ആരോപിച്ചു. അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്.
ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണല്‍ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രൊഫ. എം.എല്‍. ശർമ്മ. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അതോറിറ്റി ആദ്യ സമിതിക്ക് രൂപം നല്‍കിയത്. ബല്‍രാജ് ജോഷിയാണ് ചെയർമാൻ, ഗോപാല്‍ ധവാൻ, ഗുല്‍ഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റംഗങ്ങള്‍.
അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പുകള്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറി.
SUMMARY: Kerala representative removed from Mullaperiyar expert committee















