കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 33-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകള്‍ പ്രഖ്യാപിച്ചു. 33ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിനായി ലഭിച്ചത് 83 എൻട്രികളാണ് വന്നതെന്ന് മന്ത്രി പറഞ്ഞത്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുമ്പെ’ മികച്ച ടെലിവിഷൻ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പണന്റ്’ എന്ന പരിപാടിയിലൂടെ അമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി.
‘മഴയെത്തും മുമ്പെ’യിലെ കൃഷ്ണചന്ദ്രൻ മികച്ച നടനും, ശ്രീധന്യ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ക്ക് അർഹരായി. കൗമുദി ടിവിയിലെ ‘വസുധ’ മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്കാരം മഹേഷ് കുമാർ എം രചനയും സംവിധാനവും നിർവഹിച്ച ‘മൊളഞ്ഞി’ (20 മിനുട്ടില്‍ കുറവ്), റിയ ദിനേഷ് സംവിധാനം ചെയ്ത ‘എഫ് ഫോർ ഫ്രീഡം’ (20 മിനുട്ടില്‍ കൂടിയത്) എന്നിവയ്ക്ക് ലഭിച്ചു.
‘മറിമായം’ ആണ് മികച്ച ടിവി ഷോ. ‘ട്രാപ്പ്’ മികച്ച കുട്ടികളുടെ ഹ്രസ്വചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ടെലിഫിലിമുകള്‍ പുലർത്തിയ നിലവാരം സീരിയലുകള്‍ പുലർത്തിയില്ല എന്ന ജൂറി നിരീക്ഷണം അവാർഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പങ്കുവച്ചു. സീരിയലുകളില്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. ആവർത്തിച്ച് പഴകിയ പ്രമേയങ്ങളാണ് സീരിയലുകള്‍ പിന്തുടരുന്നതെന്നും അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയെന്നും വിമർശനം.
SUMMARY: 33rd State Television Awards announced















