ടെഹ്‌റാൻ: ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ശക്തമായ സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു എട്ടുനില പാർപ്പിട സമുച്ചയത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നേവി കമാൻഡറെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം നടന്നതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ച് തീവ്രമായ അന്വേഷണം നടന്നു വരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്ന് ഇറാൻ അറിയിച്ചു.
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ പശ്ചാത്തലത്തിലും, ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കകള്‍ക്കിടയിലുമാണ് ഈ സ്‌ഫോടനം ഉണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5,000-ത്തോളം പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
SUMMARY: Massive explosion at Iran’s Bandar Abbas port
















