പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടില്‍ ശശികുമാർ-സാബിത ദമ്പതികളുടെ മകള്‍ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടില്‍ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുമ്പ് സുരമ്യ ഈ ബന്ധത്തില്‍നിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങള്‍ സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് ഷിബിൻ വിളിച്ചതിനെത്തുടർന്നാണ് സുരമ്യ പറവൂരിലേക്ക് വന്നത്. സി.എ. പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തില്‍ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് സുരമ്യ വീട്ടില്‍നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിൻ തന്റെ ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും ഷിബിൻ കത്തി ഉപയോഗിച്ച് സുരമ്യയെ കുത്തുകയുമായിരുന്നു. ഈ സമയം ഷിബിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഷിബിൻ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും ഗുരുതരമായി കുത്തേറ്റ സുരമ്യയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിടിവലിക്കിടെ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്. സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.
SUMMARY: Woman stabbed to death after ending relationship; male friend arrested















