
ബെംഗളൂരു: വാട്സാപ്പ് ഗ്രൂപ്പിലൂടെ ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ ചിത്രീകരിച്ച സംഭവത്തിൽ ഗ്രൂപ്പ് അഡ്മിനെതിരെയുള്ള അന്വേഷണം റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.
ബെൽത്തങ്ങാടി സ്വദേശിയായ സിറാജുദ്ദീൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2021-ൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മംഗളൂരുവിലെ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. കെ. ജയരാജ് സാലിയൻ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഏകദേശം 250 അംഗങ്ങളുള്ള ഈ ഗ്രൂപ്പിലെ ആറ് അഡ്മിൻമാരിൽ ഒരാളായിരുന്നു സിറാജുദ്ദീൻ.
ഗ്രൂപ്പിൽ പ്രചരിച്ച ചിത്രങ്ങൾ അങ്ങേയറ്റം അശ്ലീലവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് അഡ്മിൻമാർക്കെതിരെ നടപടിയെടുക്കാതെ സിറാജുദ്ദീനെ മാത്രം ലക്ഷ്യം വെച്ചു എന്ന വാദത്തിന്, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റ് കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി മറുപടി നൽകി.അന്വേഷണത്തിൽ ഇടപെടാൻ ഈ ഘട്ടത്തിൽ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സിറാജുദ്ദീനെതിരെയുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി.ജസ്റ്റിസ് എം. നാഗപ്രസന്നയാണ് സുപ്രധാന വിധി നൽകിയത്.
SUMMARY: Karnataka HC refuses to quash probe against WhatsApp admin for offensive posts about Hindu deities and politicians.














