മഞ്ചേശ്വരം: കാസറഗോഡ് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂമിനാട് ഹിൽടോപ്പിലെ ഉമര്‍ ഫാറൂഖിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈല (18) തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഉമര്‍ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മകൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് കുത്തേറ്റത്.ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Manjeswaram family feud: Relative stabbed after daughter dies
















