ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജൂലൈ ഒമ്പതുവരെയാണ് വിലക്ക്. കണ്ടെയ്‌നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്‌സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതമാണ് പൂർണമായി തടഞ്ഞത്. ബസ് ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾക്കും പച്ചക്കറികൾ കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്തനി വാരണ നിയമപ്രകാരം കേസെടുക്കുമെന്ന് കുടക് ഡപ്യൂട്ടി കമീഷണർ (കലക്‌ടർ) എസ് ജെ സോമശേഖർ അറിയിച്ചു.
ജില്ലയുടെ വിവിധഭാഗങ്ങളില്‍ മഴ ശക്തമാണ്. ഇതേ തുടര്‍ന്നു വെള്ളിയാഴ്‌ച ജില്ലയിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിരുന്നു. തലശേരി-കുടക് അന്തർസംസ്ഥാന പാതയുടെ ഭാഗമായ ചുരം റോഡിൽ ഉൾപ്പെടെ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കാവേരി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയിരുന്നു.
SUMMARY: Landslide threat; Heavy vehicles restricted on Makkootam Pass and Kodagu
















