ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15 ജലാറ്റിൻ സ്റ്റിക്കുകൾ, 30 ഡിറ്റണേറ്ററുകൾ, വെടിമരുന്ന് ശേഖരം, എന്നിവയാണ് പിടികൂടിയത്. അക്ഷയനഗറിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ഇവ കണ്ടെത്തിയത്. ക്വാറികളിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ആണിവ.
നിരവധി അപ്പാർട്ട്മെൻ്റുകളുള്ള മേഖലയാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ നടത്തിയ സ്ഫോടനത്തെ തുടർന്ന് തൊട്ടടുത്തുള്ള കെട്ടിടങ്ങൾ കുലുങ്ങി. ഇതേ തുടര്‍ന്നു സമീപത്തെ താമസക്കാരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
എക്‌സ്‌കവേറ്റർ, ട്രാക്ടർ, ഭൂമി കുഴിക്കൽ യന്ത്രം എന്നിവയും സ്ഥലത്ത് നിന്ന് പോലീസ് പിടിച്ചെടുത്തു. ബോംബ് സ്ക്വാഡെത്തിയ ശേഷം സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കി. സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്ഥലം ഉടമയായ ചദ്രുവിനെതിരേ പോലീസ് കേസെടുത്തു. സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരുകയാണ്.
SUMMARY: Explosives seized from residential area in Bengaluru














