ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവിസങ്കേതങ്ങളിലൂടെയുള്ള സഫാരി നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതോടെ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമി തിയുടെ ഇടക്കാലറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതിദിനം പരമാവധി 50 സഫാരി വാഹനങ്ങളെ അനുവദിക്കൂ. നിരോധനത്തിനു മുൻപ് ദിവസേന 8 മണിക്കൂർ സഫാരി അനുവദിച്ചിരുന്നത് 5 മണിക്കൂറായി നിയന്ത്രിക്കും. ഘട്ടംഘട്ടമായാകും സഫാരി പുനഃസ്ഥാപിക്കുകയെന്നു വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. നാഗർഹോളെയിൽ ആദ്യഘട്ടത്തിൽ 4 മണിക്കൂർ മാത്രമേ സഫാരി അനുവദിക്കൂ.
മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചതോടെ നവംബർ ഏഴിനാണ് ബന്ദിപ്പുരിലും നാഗർഹോളെയിലും സഫാരി നിർത്തിവെച്ചത്. തുടർന്ന്, മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ട്രാവൽ ഓപ്പറേറ്റർമാർ, ബസ്, ടാക്സി, ജീപ്പ് ഡ്രൈവർമാർ, ടൂറിസം ഗൈഡുകൾ തുടങ്ങിയവർ തങ്ങളുടെ ജീവിതം വഴിമുട്ടിയെന്നും നിരോധനം നീക്കണമെന്നും ആവശ്യപ്പെട്ടു സമ്മർദം ചെലുത്തിയിരുന്നു.
SUMMARY: Ban on Bandipur, Nagarhole safaris lifted















