ബെംഗളൂരു: കർണാടകയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളുമാണ് ദുരന്തത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിന് സമീപമുള്ള കുന്നിൻഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണും പാറക്കല്ലുകളും വീട്ടിലേക്ക് പതിച്ചതോടെ കുടുംബാംഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
വിവരം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേനയും പോലീസ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല.
അതേസമയം, കനത്ത മഴയെ തുടർന്ന് ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശരാവതി നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
SUMMARY: Heavy rain in Karnataka; couple and three-year-old child die in landslide in Shivamogga
















