ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിശ്ചിത പ്രോട്ടോക്കോള്‍ പാലിക്കാൻ കഴിയാത്തതുമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശസ്ത്രക്രിയ സമയത്തെ ‘സർജൻസ് നോട്ട്’ കൃത്യമാണെന്നും ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങള്‍ ഉണ്ടെന്ന മറുപടി ലഭിച്ച ശേഷമാണ് തുന്നലുകള്‍ ഇട്ടത്. എന്നാല്‍, ഉഷയുടെ ശസ്ത്രക്രിയയ്ക്കിടെ തന്നെ മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി സഹായിക്കേണ്ടി വന്നതായി നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയുടെ വയറ്റില്‍ മറന്നുവെച്ച നിലയില്‍ കണ്ടെത്തിയ കത്രിക എവിടെ നിന്നുള്ളതാണെന്ന കാര്യത്തില്‍ റിപ്പോർട്ടില്‍ ഇപ്പോഴും വ്യക്തതയില്ല.
സംഭവത്തില്‍ 2021-ല്‍ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേർത്ത് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദ, നഴ്സിംഗ് ഓഫീസർ പി.എസ്. ധന്യ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ പോലീസ് നീക്കം നടത്തുന്നുണ്ട്. വയറ്റില്‍ നിന്ന് പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
SUMMARY: Medical malpractice at Vandanam Medical College; Investigation report finds no negligence on the part of the doctor















