വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയില്‍ പടക്ക നിർമാണശാലയില്‍ തീപിടിത്തത്തില്‍ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെല്‍വയലുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികള്‍ ജോലികളില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേള്‍ക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പരുക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രി വൻഗലപുടി അനിത, ജില്ലാ കളക്ടർ എസ്. ഷാൻ മോഹൻ, എസ്പി ശ്രീ ബിന്ദു മാധവ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. വെറ്റ്‌ലപാലം ഗ്രാമത്തിലെ അഡബല വീരബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിറ്റുകള്‍.
SUMMARY: Fire breaks out at fireworks factory; 18 people burnt to death















