തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ മാധ്യമങ്ങളാണ് ഖമനയിയുടെ കൊലപാതകം സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അലി ഖമനയിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖമനയിയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടർന്ന് താസ്നിം ഫാർസ് തുടങ്ങിയ വാർത്ത ഏജൻസികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
🚨🇮🇷 Iranian state TV announces death of Ayatollah Ali Khamenei
Iran’s supreme leader Khamenei was killed in US-Israeli strike
The government announced 40 days of public mourning and 7 days of public holiday pic.twitter.com/6jXRa8yUCW
— Sputnik (@SputnikInt) March 1, 2026
ഖമനയി കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. ‘ഖമനയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമനയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഖമനയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. അതേസമയം ഖമനേയി ജീവിച്ചിരുപ്പുണ്ട് എന്ന് വ്യക്തമാകുന്ന തരത്തിലുള്ള ശബ്ദ സന്ദേശമോ, വീഡിയോയോ പുറത്തുവരാത്തത് സംശയങ്ങൾക്കിട നൽകുന്നുണ്ട്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും അടിയന്തര സേവന വിഭാഗങ്ങളെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, മരണസംഖ്യയെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഖമനയിയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖമനയിയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.
















