കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു നടുറോഡില്‍ വെച്ച് ഒരു സംഘം അക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്കാണ് അതുലിന്റെ കാര്‍ ഇടിച്ചിട്ടത്. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുല്‍. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.
SUMMARY: Daytime murder in Karunagappally; Jim Santosh murder case accused Aluva Atul hacked to death















