ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ത്തെ തുടര്‍ന്ന് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ നന്ദാ ദേവിയും ഇന്ത്യന്‍ തീരത്തെത്തി. 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തിയത്.
ആദ്യ കപ്പലായ ‘ശിവാലിക്’ തിങ്കളാഴ്ച മുന്ദ്രയിലെത്തിയിരുന്നു. ‘നന്ദാ ദേവി’യിലെ ദ്രവീകൃത പെട്രോളിയം വാതകം മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന പ്രക്രിയകൾ നടക്കുന്നതായി ദീൻദയാൽ തുറമുഖ അതോറിറ്റി ചെയർമാൻ സുശീൽ കുമാർ സിങ് പറഞ്ഞു. ഇതിലുള്ള എൽ.പി.ജി ഇന്ധനം ബി.ഡബ്ല്യു ബിർച്ച് എന്ന കപ്പലിലേക്ക് മാറ്റും. തുടർന്ന് കിഴക്കൻ തീരത്തുള്ള എന്നൂർ (തമിഴ്നാട്), ഹാൽദിയ (പശ്ചിമ ബംഗാൾ) എന്നീ തുറമുഖങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറിൽ 1,000 ടൺ എന്ന നിരക്കിൽ മാറ്റുകയാണ്. മുഴുവൻ പ്രവർത്തനവും പൂർത്തിയാകാൻ രണ്ടു ദിവസമെടുക്കും. ഇവിടെയെത്തുന്ന എൽ.പി.ജി കപ്പലുകൾക്ക് മുൻഗണന നൽകണമെന്നും പ്രക്രിയകൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും തുറമുഖ മന്ത്രാലയം നിർദേശിച്ചു.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇനിയും വരാനുള്ള കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്നാണ് സൂചന.
SUMMARY: Slight relief from cooking gas shortage; Second LPG ship ‘Nanda Devi’ arrives in Gujarat















