തെഹ്റാൻ: ഇസ്രയേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണിത്. ആക്രമണത്തിൽ 39 പേർക്ക് പരുക്കേറ്റതായും ആണവ വികിരണമില്ലെന്നും അധികൃതർ വ്യക്തമാക്കി. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടായത്.
ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങൾ ഇസ്രയേലിന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ച് മിസൈൽ തൊടുത്തതെന്ന് ഇറാൻ അറിയിച്ചു. എന്നാൽ നതാൻസിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രയേൽ സേനകൾ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡിമോണയിൽ മിസൈൽ പതിച്ചത്. നതാൻസിലെ ആക്രമണത്തെ റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഗൾഫ് മേഖലയിലെ ചരക്ക് കപ്പലുകളെയും യാത്രാക്കപ്പലുകളെയും യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ മനഃപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
SUMMARY: Iran’s missile attack on Israeli nuclear facility; 39 injured















