ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പേരെയാണ് കുറ്റപത്രത്തില്‍ പ്രതിയാക്കിയിട്ടുള്ളത്. സിബിഐയുടെ ഇക്കണോമിക് ഒഫന്‍സ് വിങ്, ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അതിവേഗ കോടതി കുറ്റപത്രം പരിഗണിക്കും. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒന്നരമാസം നീണ്ട അന്വേണം പൂര്‍ത്തിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നവര്‍ നേരത്തെ തന്നെ അറസ്റ്റിലായവരാണ്. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍. എന്‍ടിഎയില്‍ ചോദ്യ പേപ്പര്‍ തയാറാക്കാന്‍ എത്തിയവര്‍ ഉള്‍പ്പെടെയാണ് പ്രതിപ്പട്ടകയിലുള്ളത്. എൻ.ടി.എ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. 47 ഉദ്യോഗസ്ഥരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചിലർക്ക് ചോർച്ചയിൽ പങ്കുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്നു.
ഡോ. മനോജ് ശിരൂർ, മംഗിലാൽ ബിവാൾ, മനീഷ ഹവിൽദാർ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ 13 പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. മേയ് ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.
SUMMARY: CBI files chargesheet in NEET leak case, names 13 accused
















