തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 18 വയസ്സുകാരനായ മുഹമ്മദ് അഫ്സറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടലില്‍ കാണാതായ അഫ്സറിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറി കടലിന് മുകളില്‍ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തില്‍ പോയി മൃതദേഹം കരയ്ക്കെത്തിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ടൂറിസം പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ ഒമ്പത് സുഹൃത്തുക്കളോടൊപ്പമാണ് അഫ്സർ വർക്കല പാപനാശം ബീച്ചിലെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് അഫ്സർ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
യുവാവ് അപകടത്തില്‍പ്പെടുന്നത് കണ്ട ഉടൻ തന്നെ ലൈഫ് ഗാർഡുകള്‍ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് തടസ്സമായി. തുടർന്ന് ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല.
SUMMARY: Body of Tamil Nadu native who went missing in Varkala sea found
















