തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ഗുരുതരമായി പരുക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കും.
പൊട്ടിത്തെറി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായിരിക്കുകയാണ്. ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്.
SUMMARY: Thrissur ammunition dump tragedy; Death toll rises to 8















