മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് ആവർത്തിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി. ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും റഷ്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ജനത നിലവിലെ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ഇറാന് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് അരാഗ്ചി റഷ്യയോട് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ഈ ബന്ധം കൂടുതൽ ശക്തമാകുമെന്നും വ്യക്തമാക്കി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ ഇറാൻ പോരാട്ടം തുടരുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. പാകിസ്താൻ, ഒമാൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് അരാഗ്ചി റഷ്യയിലെത്തിയത്.
SUMMARY: Russia will do everything possible to help Iran; Putin promises all support














