ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
2022 നവംബർ 19-നാണ് മംഗളൂരുവിലെ കങ്കനാടിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ സ്ഫോടനമുണ്ടായത്. പ്രഷർ കുക്കറിനുള്ളിൽ ബോംബ് ഘടിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരുവിലെ പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടാണ് പ്രതി ബോംബ് കൊണ്ടുപോയതെന്ന് എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഷരീഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റിരുന്നു. ശിവമോഗ തീർഥഹള്ളി സ്വദേശിയായ ഷരീഖിന് നിരോധിത ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തനിക്ക് ഒരു മകളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് വേണമെന്ന് ഷരീഖിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
SUMMARY: Mangaluru cooker bomb blast; Main accused gets 10 years rigorous imprisonment















