കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല.
നടൻ ബോബി കുര്യനെയും, സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്‍തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്‌ഐടി പറയുന്നു. എന്നാല്‍ കേസിന് മുമ്പ് ചില ഒത്തുതീർപ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ടെന്നും എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം എന്നാണ് രഞ്ജിത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യമടക്കം കോടതിയില്‍ ഉന്നയിക്കും എന്നാണ് സൂചന. കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Sexual assault case: Investigation team says there is evidence against Ranjith















