നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും സഹോദരന്‍ റെജിയേയും കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കുന്നതാണ് പ്രതിയുടെ മൊഴി. പ്രതി സജി കുറ്റം സമ്മതിച്ചിരുന്നു. ഏപ്രില്‍ നാലിന് രാത്രിയിലാണ് വീട്ടില്‍ വെച്ച് കൊലപാതകം നടന്നത്.
സ്വത്തിനെച്ചൊല്ലി സജിയും സഹോദരനും തമ്മില്‍ മുമ്പേ തന്നെ തര്‍ക്കം നിലനിന്നിരുന്നു. മദ്യപിച്ചെത്തിയ സജി സഹോദരനുമായി സംഭവദിവസം വീണ്ടും തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലും കയ്യാങ്കളിയിലുമെത്തി. റെജിയെ മർദിച്ചു വീഴ്ത്തിയ പ്രതി കഴുത്തില്‍ ചവിട്ടി പിടിച്ചു. തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പക്ഷാഘാതം വന്ന് തളര്‍ച്ചയുണ്ടായി ചികിത്സയിലായിരുന്ന അമ്മ മേരിക്കുട്ടിയേയും അതിക്രൂരമായി മര്‍ദിച്ചു. കയ്യില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു. മുഖത്ത് ഇടിച്ചു. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞ് വിറകുപുരയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചു. മൂന്നാം ദിവസം രാത്രിയാണ് മൃതദേഹങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടതെന്നും സജി പോലീസിനോട് പറഞ്ഞു.
കൊലപാതകങ്ങള്‍ക്ക് ശേഷം സജി സാധാരണ പോലെ ജോലിക്ക് പോയിരുന്നു. എന്നാല്‍ മേരിക്കുട്ടിയെയും റെജിയേയും കാണാതായതോടെ, നാട്ടുകാര്‍ക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. അമ്മയേയും സഹോദരനേയും കാണാനില്ലെന്ന് കാണിച്ച് സഹോദരി സിനി നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. നെടുങ്കണ്ടം പോലീസ് വീട്ടിലെത്തിയതോടെ സജി ഒളിവില്‍ പോകുകയായിരുന്നു.
SUMMARY: Nedumkandam double murder: Accused Saji brutally killed his mother and brother















