ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി മംഗളൂരുവില്‍ മൂന്നു പേര്‍ പിടിയില്‍. ബെംഗളൂരു സൗത്തിലെ എച്ച്.ആർ. ജഗദീഷ് (50), ബെംഗളൂരു ബാണഷ്‌നഗരിയിലെ ബാബു (48), കനകപുരയിലെ സിദ്ദു നായിക് (38) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് സ്ക്വാഡ് ആണ് കഴിഞ്ഞ ദിവസം നഗരത്തിലെ കദ്രി പാർക്കിന് സമീപത്ത് വെച്ച് മൂവര്‍ സംഘത്തെ പിടികൂടിയത്.
ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. കാറിലെത്തിയ സംഘം ചെതുമ്പൽ വിൽക്കാൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. വാങ്ങാൻ വന്നവർ രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചുകിലോ വരുന്ന ചെതുമ്പലിന് വിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹജരാക്കിയ ഇവരെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.
മനുഷ്യനഖം, മുടി എന്നിവയിലെ കരാറ്റിൻ ഏറെ അടങ്ങിയിട്ടുള്ളതാണ് ഈനാംപേച്ചിയുടെ ചെതുമ്പല്‍. ആഫ്രിക്കന്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലെ ചില രാജ്യങ്ങളിൽ പരമ്പരാഗത മരുന്നുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചെതുമ്പൽകൊണ്ട് നിർമിക്കുന്ന ആഭരണങ്ങൾക്കും കൗതുകവസ്തുക്കൾക്കും അന്താരാഷ്ട്രവിപണിയിൽ നല്ല വിലയുണ്ട്. ആഭിചാരപ്രവൃത്തികൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
SUMMARY: Bengaluru natives arrested with five kilos of pangolin scales worth Rs 3 lakh in black market















