ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനം. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരണ പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ദീർഘകാലം നിലനിൽക്കുന്ന യാത്രാസൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈറ്റ്-ടോപ്പിംഗ് ജോലികൾ ഒക്ടോബറിൽ ആരംഭിച്ച് 2027 ജനുവരിയോടെ പൂർത്തിയാക്കാൻ ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വർഷങ്ങളായി കടുത്ത ഗതാഗതഭാരം നേരിടുന്ന ഔട്ടർ റിങ് റോഡിലെ തകർന്ന ഭാഗങ്ങളും കുഴികളും പരിഹരിക്കുന്നതിനാണ് പ്രധാനമായും കോൺക്രീറ്റ് വൈറ്റ് ടോപ്പിങ് നടത്തുന്നത്. സാധാരണ ടാറിങ് റോഡുകളേക്കാൾ കൂടുതൽ കാലം ഇത് നിലനിൽക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഘട്ടംഘട്ടമായി നിർമാണം
ഔട്ടർ റിങ് റോഡിലെ ഗതാഗതം പൂർണമായി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് പദ്ധതി. റോഡിന്റെ ഒരു ഭാഗത്ത് ജോലി നടക്കുമ്പോൾ മറുഭാഗത്തുകൂടി വാഹന ഗതാഗതം അനുവദിക്കുന്ന രീതിയിലായിരിക്കും ക്രമീകരണം.
ബെംഗളൂരുവിലെ പ്രധാന ഐ.ടി. മേഖലകളായ മഹാദേവപുര, മറാത്തഹള്ളി, ബെല്ലന്ദൂർ, സിൽക്ക് ബോർഡ്, ഹെബ്ബാൾ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡായതിനാൽ നിർമാണ കാലയളവിൽ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുണ്ട്.
ഇതു കണക്കിലെടുത്ത്, ഐ.ടി. കമ്പനികളിലെ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കുന്ന കാര്യം കമ്പനികളുമായി ചർച്ച ചെയ്യണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇതിലൂടെ തിരക്കേറിയ സമയങ്ങളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി റോഡ് ഉപരിതലത്തിന് പുറമെ ഫുട്പാത്ത്, ബസ് ബേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.
SUMMARY: White topping on Bengaluru Outer Ring Road from October; Rs 450 crore project















