തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം ഇന്ന് മുതൽ അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ മാസം ഇതേ പാലം ബലപരിശോധനയ്ക്കായി ഒരാഴ്ച അടച്ചിട്ടിരുന്നു. പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ഇടയിലുള്ള ബെയറിങ്ങുകൾ മാറ്റുന്നതിനാണ് പാലം ഇപ്പോൾ അടച്ചിടുന്നത്. മൂന്നാഴ്ചക്കുള്ളിൽ പണികൾ തീർക്കാനാണ് ഉദ്ദേശ്യം. ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റാനുള്ളത്. പഴയ പാലം അടയ്ക്കുന്നതോടെ പുതിയ പാലത്തിലൂടെയാകും ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം. ഒറ്റ വരിയായി നടത്താനാണ് തീരുമാനം. പാലത്തിന്റെ ഇരുകരകളിലും മീഡിയനുകൾ മുറിച്ച് വാഹനങ്ങൾ കടത്തിവിടും.
പോലീസ് സംഘം, ഹൈവേ പോലീസ്, കരാറുകാരുടെ ട്രാഫിക് വാർഡൻമാർ തുടങ്ങിയവർ ഗതാഗതനിയന്ത്രണത്തിനുണ്ടാകും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് (ജി.ഐ.പി.എൽ.) നിർമാണച്ചുമതല. ഡിവൈ.എസ്.പി. പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് യോഗം ചേർന്ന് ഗതാഗതനിയന്ത്രണ ചർച്ച നടത്തി. വാഹനങ്ങൾ കേടായി പാലത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധയുണ്ടായുണ്ടാകും. പണി തീരുന്നതുവരെ ഈ ഭാഗത്ത് 24 മണിക്കൂറും ക്രെയിൻസൗകര്യം ഒരുക്കും. ജൂൺ ആദ്യം സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്.















