ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല വിപുലീകരിച്ചിട്ടും പ്രതീക്ഷിച്ച തോതിൽ യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. മെട്രോയുടെ ഒന്നും രണ്ടും ഘട്ടങ്ങളുടെ പ്രവർത്തനവും പദ്ധതിയിടലും പരിശോധിച്ച റിപ്പോർട്ടിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ചൂണ്ടിക്കാട്ടുന്നത്.
2007 ൽമെട്രോ പദ്ധതികൾ തയ്യാറാക്കുമ്പോൾ കണക്കാക്കിയ യാത്രക്കാരുടെ എണ്ണത്തേക്കാൾ യഥാർഥ യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകൂട്ടലുകൾ യാഥാർഥ്യബോധത്തോടെയായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഇതിനൊപ്പം ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, പദ്ധതിച്ചെലവിലെ വർധന, കരാർ നടത്തിപ്പിലെ വീഴ്ചകൾ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിൽ ബെംഗളൂരു മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ടെങ്കിലും, പദ്ധതികൾ തയ്യാറാക്കിയ സമയത്ത് പ്രതീക്ഷിച്ച യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മെട്രോ ബന്ധം പരിമിതമായതും യാത്രയുടെ ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളിലെ സൗകര്യക്കുറവും യാത്രക്കാരുടെ എണ്ണത്തെ ബാധിച്ച ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
മെട്രോ വികസനത്തിനായി വലിയ തോതിൽ പൊതുപണം ചെലവഴിക്കുന്ന സാഹചര്യത്തിൽ, പദ്ധതികളുടെ യഥാർഥ ഉപയോഗവും സാമ്പത്തിക നേട്ടവും സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയർന്നിട്ടുണ്ട്.
SUMMARY: Bengaluru Metro ridership lower than expected
















