തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയ നിർദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. എ.ഡി.ജി.പി (ക്രമസമാധാനം) യില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് സേനാംഗങ്ങളില്‍ നിന്നുമുണ്ടാകരുതെന്ന നിർദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറഞ്ഞു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാല്‍ കർശനമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടില്‍ പറഞ്ഞു. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
SUMMARY: Suspects should not be kept in their underwear in lock-ups, strict action should be taken: Human Rights Commission
















