തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ആകും ഡെപ്യൂട്ടി സ്പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. മന്ത്രിസഭയില്‍ ഇടം ലഭിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂർ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, നിയമസഭാ നടപടിക്രമങ്ങളിലെ പരിചയവും ചട്ടങ്ങളിലുള്ള വ്യക്തമായ അറിവും കണക്കിലെടുത്താണ് സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന.
ആലപ്പുഴ ജില്ലയില്‍ നിന്ന് രമേശ് ചെന്നിത്തലക്കും എം ലിജുവിനും പുറമെ മന്ത്രിസ്ഥാന സാധ്യതാ പട്ടികയില്‍ ഷാനിമോളുടെയും പേര് ഉയർന്നിരുന്നു. കോണ്‍ഗ്രസിലെ വനിതാ എംഎല്‍എമാരില്‍ മുതിർന്ന നേതാവെന്ന പരിഗണനയും അവർക്കുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണന നീണ്ടത്. കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോള്‍ രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നല്‍കാനാണ് നിലവിലെ ധാരണ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായി ഇന്ന് ചര്‍ച്ച നടക്കും. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.
SUMMARY: Thiruvanchoor Radhakrishnan is the Speaker; Shanimol Usman is the Deputy Speaker
















