തിരുവനന്തപുരം: നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി മേയ് 21ന് നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാനും ശുപാർശ ചെയ്തു. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്‌ഐടിയില്‍ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കും. വകുപ്പുകള്‍ എല്ലാം കൃത്യ സമയത്ത് അറിയും. റെക്കോര്‍ഡ് വേഗത്തില്‍ ആണ് എല്ലാം ചെയ്യുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷം വി.ഡി. സതീശൻ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുമുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം വകുപ്പ്, ആശ വർക്കർമാർക്കായുള്ള പ്രത്യേക പാക്കേജുകൾ എന്നിവയെക്കുറിച്ചെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച നടത്തിയതായും തീരുമാനങ്ങൾ കൈക്കൊണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: G. Sudhakaran pro-tem speaker, assembly session from May 21
















