കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
മെയ് 15-ന് രാത്രി ഒമ്പതരയോടെ കക്കറ മുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. രജിൻ ലാലാണ് വാഹനം ഓടിച്ചിരുന്നത്. സോന പിറകിലെ സീറ്റിലായിരുന്നു. തീപിടിച്ചതിനെ തുടർന്ന് രജിൻ ലാൽ ഡോർ തുറന്ന് പുറത്തേക്ക് ചാടിയെങ്കിലും പൊള്ളലേറ്റു. പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
കാർ തീപീടിച്ചത് സംബന്ധിച്ച് രജിൻ ലാലിനെതിരെ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ രജിൻ ലാലിന് ഇതിൽ പങ്കില്ലെന്ന പ്രാഥമിക കണ്ടെത്തലിൽ പോലീസ് എത്തുകയായിരുന്നു. വാഹനം കത്തുന്നതിന് മുമ്പ് വാഹനത്തിൽ നിന്ന് പെട്രോളിന്‍റെ ഗന്ധം വന്നുവെന്നും അതിന്‍റെ കാരണം തിരക്കാൻ പുറകിലേക്ക് തിരിയുമ്പോഴേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് രജിൻ ലാൽ മൊഴി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കവെയാണ് രണ്ടാമത്തെ മരണം.
SUMMARY: A moving car caught fire: After his wife, the husband, who was undergoing treatment for burns, also succumbed to death
















